32 വർഷങ്ങൾക്കു ശേഷം ശ്രീ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ‘പദയാത്ര’യുടെ ലൊക്കേഷനിൽ ഞാനും രഞ്ജുവും മമ്മുക്കയോടൊപ്പം.മമ്മൂട്ടി കമ്പനിയാണ് ‘പദയാത്ര’ നിർമ്മിക്കുന്നത്.’ ശ്രീ .അടൂർ ഗോപാലകൃഷ്ണനോടൊപ്പം ‘പദയാത്ര’യുടെ തിരക്കഥ ,സംഭാഷണ രചനയിൽ പങ്കാളിയാവാൻ ഭാഗ്യമുണ്ടായി.കഥാകൃത്ത് എന്ന നിലയിൽ കൈവന്ന അപൂർവ ഭാഗ്യം!
വളരെ കാലത്തിനു ശേഷം പണ്ടത്തെ അതേ രുചിയിൽ
നല്ല ചൂടുള്ള ഇഡലിയും ദോശയും
ചമ്മന്തിയും സാമ്പാറും കഴിക്കാനിടയായി.ആ രുചി പറഞ്ഞറിയിക്കാനാവില്ല.അനുഭവിച്ചറിയണം !
പാലക്കാട് കൊല്ലങ്കോട് -പുതുനഗരം റോഡിൽ കരിപ്പോടിലെ രാമൻകുട്ടിയുടെ പേരില്ലാ ചായക്കടയിലെ രാവിലത്തെ ‘കാപ്പികുടി’ അപൂർവ അനുഭവമായി.രാമൻ കുട്ടിയുടെ അച്ഛൻ 50 വർഷം മുൻപ് തുടങ്ങിയ കട ഇപ്പോൾ മകൻ ജയേഷ് ആണ് അച്ഛനൊപ്പം നടത്തികൊണ്ട് പോകുന്നത് .തത്തമംഗലത്ത് ചിത്രകാരനായിരുന്ന കുട്ടേട്ടന്റെ ( ഷഡാനനൻ ആനിക്കത്ത് ) അനുസ്മരണത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു .എഴുത്തുകാരനായ ഡോ പി ആർ ജയശീലൻ മാഷാണ് സവിശേഷമായ ദോശയും വടയും ഇഡലിയും ചട്ണിയും കിട്ടുന്ന ചായക്കടയെക്കുറിച്ചു പറഞ്ഞത് .
ഞങ്ങൾ 3 പേരും കൂടി 7 ഇഡലിയും 5 ദോശയും 3 പരിപ്പുവടയും 3 ചായയും കഴിച്ചിറങ്ങിയപ്പോൾ ചെലവ് വെറും 270 രൂപ.പണ്ട് നാട്ടിൻ പുറത്തെ കൊച്ചു ചായപ്പീടികകളിൽ കിട്ടിയിരുന്ന അതേ രുചിയുള്ള സാമ്പാറും ഒഴുകുന്ന മുളക് ചട്ണി ഉൾപ്പെടെ
പലതരം ചട്ണികളും .വടയോ മൊരുമൊരാ !ഉഴുന്നുവടയുമുണ്ട്.ഊണില്ല .രാവിലെ മുതൽ അന്തി വരെ നെയ് ദോശയും ഇഡലിയും കിട്ടും .ഇഡലി ചിലപ്പോൾ ഉച്ചയോടെ തീർന്നുപോകും .
ഇതുവഴി പോകുന്നവർ ഈ രുചിയവസരം പാഴാക്കരുത് .പിറ്റേന്ന് കാലത്തും വിജേഷിന്റെ കടയിൽ പോയി ദോശയും ഇഡലിയും കഴിച്ചിട്ടാണ് ഞാൻ പാലക്കാട്ടേക്ക് തിരിച്ചത്. വരുന്നവരെ സ്നേഹപൂർവ്വം കഴിപ്പിക്കാനും ജയേഷിനറിയാം.കടയോട് ചേർന്നുള്ള വീട്ടിൽ ജയേഷിന്റെ അമ്മയും സഹധർമ്മിണിയും ചേർന്നാണ് പാചകം
എന്റെ ‘അപ്പുപ്പൻ മരവും ആകാശപൂക്കളും ‘ തമിഴിൽ .
കോവിൽപ്പട്ടിയിൽ രണ്ടാഴ്ച മുൻപ് നടന്നൊരു സാഹിത്യ പരിപാടിയിൽ വച്ചാണ് തമിഴ് എഴുത്തുകാരൻ ഉദയശങ്കറെ പരിചയപ്പെട്ടത് .ഞാൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു : എനിക്കറിയാം .ഞാൻ നിങ്ങളുടെ പുസ്തകം അഞ്ചു വർഷം മുൻപ് തമിഴിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്.എനിക്ക് അതിശയമായി.ഏത് പുസ്തകം ? ‘ഉഷ്ണരാശി ‘ കെ വി ജയശ്രീ തമിഴിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ‘പ്രണയത്തിന്റെ മൂന്നാം കണ്ണ് ‘, യുമ വാസുകി മൊഴിമാറ്റി കഴിയാറായി.അതല്ലാതെ എന്റെ അറിവിൽ ....
‘താത്താമരമും നക്ഷത്രപ്പൂക്കളും’ -ഉദയശങ്കർ തമിഴിൽ പറഞ്ഞു.
‘ഞാനറിഞ്ഞില്ലല്ലോ ?’ ഞാൻ ഉള്ളിലെ പരിഭവം പുറമേയ്ക്ക് കാണിച്ചില്ല .
‘നിങ്ങളോട് ഞാൻ അനുമതി ചോദിച്ചിരുന്നു.’ഉദയശങ്കർ ശാന്തമായി പറഞ്ഞു .’ നിങ്ങൾ അനുമതി തരികയും ചെയ്തു .ഈ മെയിൽ വഴിയായിരുന്നു.’
എന്റെ ഓർമ്മയെ കശക്കി നോക്കിയപ്പോൾ കോവിഡ് കാലത്തെങ്ങോ വന്നൊരു മെയിൽ മനസ്സിൽ പൊന്തി വന്നു .5 വർഷം കഴിഞ്ഞു.ഇപ്പോഴാണ് എഴുത്തുകാരൻ അറിയുന്നത്.
ഇന്നെനിക്ക് ഉദയശങ്കർ ഒരു കോപ്പി തപാലിൽ അയച്ചു തന്നു.( വൈകരുതായിരുന്നു )
പിള്ളൈ എന്നൊരു ചിത്രകാരന്റെ മിഴിവാർന്ന ചിത്രീകരണം.മീനുക്കുട്ടിയേയും അപ്പൂപ്പനെയും മാലാഖത്തുമ്പിയെയുമൊക്കെ എത്ര മിഴിവോടെ വരച്ചിരിക്കുന്നു! വാനം എന്ന പ്രസാധകരാണ് 2020 ജൂലൈയിൽ പുസ്തകം പ്രസിദ്ധീകരിച്ചത്.
ഇന്ന് ( 19.10.2025 ഞായർ ) ഉച്ച തിരിഞ്ഞ് 3 മണിക്ക് മാതൃഭൂമി ചാനലിലെ ‘ചക്കരപ്പന്തലിൽ ‘ ഞാൻ അവതരിപ്പിക്കുന്ന ‘അനുരാഗ ഗാനങ്ങൾ’ .ഇന്നും നമ്മുടെ ഓർമ്മകളെ തരളിതമാക്കുന്ന മലയാള സിനിമയിലെ അനുരാഗ ഗാനങ്ങൾ ആസ്വദിക്കുമല്ലോ ?
‘സമത’ യുടെ മലയാളി കൂട്ടായ്മ,
തട്ടുദോശയും ചട്ണിയും
അങ്കമാലി മാങ്ങാക്കറി ,
ബൂമറാങ്ങ് ...
————
ഓസ്‌ട്രേലിയയിലെ ആദിമവാസികൾ ( അബോറിജിനൽസ് ) ഇരകളെ വേട്ടയാടുന്നതിനാണ് ‘ബൂമറാംഗ്’ ഉപയോഗിച്ചിരുന്നത്.എറിയുന്ന ആളിന്റെ നേർക്ക് തിരിച്ചു വരുന്നതും വരാത്തതുമായി രണ്ടുതരം ബൂമറാംഗുണ്ട്.മനോഹരമായ ചിത്രവേലകൾ ചെയ്ത ബൂമറാംഗ് ഇപ്പോൾ വില്പനയ്ക്കുണ്ട്. കുളക്കോഴികളെ വേട്ടയാടിപ്പിടിക്കാനാണ് അബോറിജിനൽസ് ബൂമറാങ് ഉപയോഗിച്ചിരുന്നത്. 50,000 വർഷം പഴക്കമുള്ള കിംബർലി മേഖലയിലെ റോക്ക് ആർട്ടുകളിൽ കംഗാരുക്കളുടെ നേർക്ക് ബൂമറാങ്ങുകൾ എറിയുന്നതിന്റെ ചിത്രീകരണം കാണാം.
ബൂമറാങ് സംഗീതോപകരണമായും ഉപയോഗിക്കുന്നു.ഈയിടെ കണ്ടൊരു അബോറിജിനൽ നൃത്തത്തിന് താളം പകർന്നത് രണ്ട് ബൂമറാങ്ങുകൾ കൊണ്ടായിരുന്നു.
ഇന്നലെ മെൽബണിലെ മലയാളി കൂട്ടായ്‍മയായ ‘സമത’യുടെ സ്നേഹോപഹാരമായി എനിക്ക് സമ്മാനിച്ചതും മനോഹരമായൊരു ബൂമറാങ്ങാണ്.
ഇടതുപക്ഷ സഹയാത്രികരായ കുടുംബങ്ങളുടെ കൂട്ടായ്മയാണ് സമത. സമതയുടെ കൂട്ടായ്മയുടെ പേര് ‘സമേതം ‘.ഇന്നലെയും മിനിഞ്ഞാന്നുമായി മെൽബണിൽ നിന്ന് രണ്ടുമണിക്കൂർ കാറോടിക്കുന്ന ദൂരത്ത് അലക്സാണ്ട്ര അഡ്വഞ്ചർ റിസോർട്ടിലായിരുന്നു കൂടിച്ചേരൽ .ഞാൻ മെൽബണിൽ വന്നതറിഞ്ഞ് സമതയുടെ സാരഥികളായ ജിതേഷ് പുരുഷോത്തമനും ഭാര്യ ചിത്രയും രാജനും ( തൃശൂർ ) കാണാൻ വന്നിരുന്നു .അന്നാണ് കൂട്ടായ്മയെക്കുറിച്ച് പറഞ്ഞത്. നൂറനാട് സ്വദേശിയായ ജിതേഷിനെ മൂന്നുവർഷം മുൻപ് ഷാർജ ബുക് ഫെസ്റ്റിൽ വച്ചാണ് പരിചയപ്പെട്ടത് .കൈരളിയിലെ സുഹൃത്ത് പി വി കുട്ടന്റെ പുസ്തക പ്രകാശനച്ചടങ്ങിൽ.
എഴുത്തുകാരി ശൈലജാ വർമ്മയും ഭർത്താവ് രാജീവ് വർമ്മയും ( ബാബു ) നേരം പുലർന്നതും കാറുമായി എന്നെയും രഞ്ജുവിനെയും കൂട്ടാൻ വന്നു.കേരളത്തിലേക്ക് തിരികെയെത്തിയ പ്രതീതിയായിരുന്നു സമതയുടെ കൂടിച്ചേരലിൽ.ഒരേ തൂവൽപക്ഷികൾക്കൊപ്പം ഒരു പകൽ .മെൽബണിൽ വന്നശേഷം ഞങ്ങൾ നാട്ടിലെ തട്ടു ദോശയും ചട്നിയും അതേ രുചിയോടെ കഴിച്ചത് ഇന്നലെയാണ്.സമത യിലെ ആണുങ്ങൾക്കായിരുന്നു പാചകത്തിന്റെ ചുമതല.പുതുപ്പള്ളി സ്വദേശി ബിനോയിയും ചാലക്കുടിക്കാരൻ റിനോൾഡും രാജനും എബിയും ശ്യാമും ബിനുവും ഗിരീഷും ജിതേഷുമെല്ലാം ചേർന്ന് അടുക്കളയെ അരങ്ങാക്കി.ഇടയ്ക്ക് റിനോൾഡിന്റെ നേതൃത്വത്തിൽ കാവാലത്തിന്റെ ഈരടികൾ.നാടൻ പാട്ടുകൾ .കുട്ടനാടൻ വഞ്ചിപ്പാട്ട് ....റിനോൾഡ് അങ്കമാലി മാങ്ങാക്കറിയെ രുചിയുടെ കലാരൂപമാക്കി.മാനത്തെ ചന്ദ്രക്കല പോലത്തെ തേങ്ങാപ്പൂളിട്ട ബീഫ് കറിയും മീൻ പൊരിച്ചതും വെള്ളരിക്കാ മോരുകറിയും ഇലത്തോരനുമൊക്കെയായി ഉച്ചസദ്യ പൊലിപ്പിച്ചു.